പാലക്കാട് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം; നില അതീവ ഗുരുതരം

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ അമീബിക് രോഗബാധയുടെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയില്‍ എട്ടാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയില്‍ നേരത്തെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ഏകകോശ ജീവികളായ അമീബകള്‍ തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അത്യപൂര്‍വവും അതീവ ഗുരുതരവുമായ അണുബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സാധാരണയായി നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന അണുബാധയ്ക്ക് കാരണമാകുന്നത്. ഇവ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. വെള്ളത്തില്‍ നീന്തുമ്പോഴും മുങ്ങിക്കുളിക്കുമ്പോഴുമെല്ലാം അമീബ ശരീരത്തില്‍ കയറിപ്പറ്റാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …