കോഴിക്കോട്: മരിച്ചവർ ജ്യൂസുമായി വരുന്നു. കൊടുവള്ളി നഗരസഭയിലെ അധികൃതർക്ക് കൊടുക്കുന്നു. സാർ ഞങ്ങൾ ജീവനോടെയുണ്ടെന്ന് പറഞ്ഞ് അസ്തിത്വം തെളിയിക്കുന്നു. കുറച്ച് ദിവസങ്ങളായി കൊടുവള്ളി നിയമസഭ കാര്യാലയത്തിലെ കാഴ്ചകളിലൊന്നാണിത്. മരിച്ചെന്ന് പറഞ്ഞ് വോട്ടർപട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇത്തരത്തിലൊരു വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഒന്നും രണ്ടും പേരെയല്ല ഇത്തരത്തിൽ പട്ടികയിൽ നിന്നും പുറത്താക്കിയത്. 1400 ഓളം പേര് മരിച്ചെന്ന് പറഞ്ഞ് നഗരസഭ ലിസ്റ്റിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. മരിച്ചു എന്ന കാരണത്താൽ വോട്ടർ പട്ടികയിൽ നിന്നും തന്നെ ഡിലീറ്റ് ആക്കിയതായി മുനിസിപ്പാലിറ്റിയിൽ നിന്നും സൂപ്രണ്ട് പറഞ്ഞതായി പ്രതിഷേധക്കാരിലൊരാൾ പറയുന്നു. ഇതോടെയാണ് പ്രതിഷേധമെന്ന നിലക്ക് താൻ ഉദ്യോഗസ്ഥർക്ക് ജ്യൂസ് നൽകിയതെന്ന് ആദ്യമായി പരാതിയുമായി രംഗത്തെത്തിയ കൊടുവള്ളി സ്വദേശിയായ ഇയാൾ പറഞ്ഞു. പരാതിപ്പെട്ടതോടെ മരിച്ച തന്നെ മറ്റൊരു വാർഡിലെ ലിസ്റ്റിൽ വോട്ടറായി ഉൾപ്പെടുത്തിയതായി ഇയാൾ പറയുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളിടത്ത് ഇനി മുനിസിപ്പാലിറ്റി ഒരു വീട് കെട്ടിത്തരട്ടേയെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം വോട്ടേഴ്സ് ലിസ്റ്റിലെ അപാകതമൂലം കോൺഗ്രസിന് പത്താം ഡിവിഷണിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നേതാക്കൾ പറയുന്നു. വാർഡിലേക്ക് സ്ഥാനാർത്ഥിയായി കണ്ടിരുന്ന വ്യക്തി വോട്ടർ പട്ടികയുടെ പുറത്താണ്. ഇതോടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കുന്നത് നീണ്ടുപോക്കുകയാണെന്നും പാർട്ടി നേതാക്കൾ പറയുന്നു. 1400 വോട്ടുകളിൽ ക്രമക്കേട് ഉണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. യുഡിഎഫ് വാർഡുകളിൽ നിന്നാണ് വ്യാപകമായി വോട്ടർമാരെ വെട്ടിയിരിക്കുന്നതെന്നും എൽഡിഎഫ് വാർഡുകളിൽ കൂടുതൽ വോട്ടർമാരെ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ആരോപിച്ചിട്ടുണ്ട്.
Prathinidhi Online