സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ ആലോചന:​ വെള്ളിയാഴ്ച നിർണായക യോഗം

പാലക്കാട്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരും. സർവീസ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ.

ജോലി സമയം ഒരു മണിക്കൂർ കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ലെങ്കിലും പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തോട് സംഘടനകൾക്ക് എതിർപ്പുണ്ട്. രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന കാര്യം നേരത്തെ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന ഉപാധി വച്ചതോടെ സംഘടനകൾ എതിർക്കുകയായിരുന്നു.

നിലവിൽ ഏഴുമണിക്കൂറാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. നഗരങ്ങളിൽ 10.15 മുതൽ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയുമാണ്. പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകിട്ടുമായി പ്രവൃത്തി സമയം ഒന്നരമണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചത്തെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ രാവിലെ 10.15ന് തുടങ്ങുന്ന ഓഫീസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകിട്ട് 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കേണ്ടി വരും.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …