26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം

പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികമായി നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. നോണ്‍ എസി കോച്ചില്‍ 500 കിലോമീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് 10 രൂപയാണ് അധികമായി ചിലവാകുക.

സബര്‍ബന്‍ ട്രെയിനുകളെയും മന്ത്ലി സീസണ്‍ ടിക്കറ്റുകളെയും (MST) വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. നിരക്ക് വര്‍ദ്ധനവിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന.

റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാന കാരണമായി പറയുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചിലവിടുന്നുണ്ട്. പെന്‍ഷന്‍ ചിലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചിലവ് 2,63,000 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …