പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിനെ തിരെ അറസ്റ്റ് വാറണ്ട്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. വയനാട്ടിലെ രാഹുൽഗാന്ധി എം.പി യുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അന്ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഉപരോധം നടത്തിയത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. സംഭവം നടക്കുമ്പോൾ യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. സരിൻ പിന്നീട് എൽഡിഎഫിനൊപ്പം ചേർന്നിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി അറസ്‌റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.
Prathinidhi Online