തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരികൊമ്പന്‍. കൊമ്പുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പന്‍! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. 2023ലാണ് അരികൊമ്പനെ കേരളത്തില്‍ നിന്ന് പിടികൂടി വനമേഖലയില്‍ തുറന്നുവിട്ടത്. ഇന്നും അരികൊമ്പന്‍ എന്ന ആനയെ മലയാളികള്‍ മറന്നിട്ടില്ല.
അരികൊമ്പനെ മാറ്റുന്ന ഓപ്പറേഷനില്‍ മുഖ്യ പങ്ക് വഹിച്ച ഡോ. അരുണ്‍ സക്കറിയയുടെ അഭിമുഖമാണ് ജനശ്രദ്ധനേടുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിനാണ് അരികൊമ്പനെക്കുറിച്ച് അദ്ദേഹം വീണ്ടും വെളിപ്പെടുത്തല്‍ നടത്തിയത്.
‘അരികൊമ്പനെ മാറ്റാനുള്ള തീരുമാനം എടുത്തത് ഹൈക്കോടതിയാണ്. അരികൊമ്പന്‍ അവിടെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് ആ ആന ജീവനോടെ ഉണ്ടാകുമായിരുന്നില്ല. കാരണം അത് ചിലപ്പോള്‍ കൊല്ലപ്പെട്ടുപോകുമായിരുന്നു. മൃഗസ്നേഹവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും വ്യത്യസ്തമാണ്. മൃഗസ്‌നേഹികള്‍ അരികൊമ്പന്റെ ക്ഷേമം ആഗ്രഹിച്ചപ്പോള്‍ ഞാന്‍ അതിന്റെ സംരക്ഷണമാണ് ആഗ്രഹിച്ചത്. ആനകള്‍ക്ക് വൈകാരിക ബന്ധമുണ്ട്. ശരിക്കും ആനകളുടെ അതിജീവന രീതിയാണ് അത്. ഇത് അവയുടെ അതിജീവനത്തിന്റെ മറ്റൊരു തലമാണ്. നമ്മള്‍ക്ക് ഇതിലെ ശരിയോ തെറ്റോ പറയാന്‍ കഴിയില്ല. എന്നാല്‍ മനുഷ്യന്റെ കാഴ്ചപ്പാടിലൂടെ മാത്രം നമുക്ക് എല്ലാം വിലയിരുത്താനും കഴിയില്ല’- അദ്ദേഹം വ്യക്തമാക്കി.
Prathinidhi Online