തിരുവനന്തപുരം: ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. തിരുവനന്തപുരം വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) വച്ചാണ് ജനുവരി 17 ന് ബിസ്മീർ (37) എന്ന ചെറുപ്പക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു.
സിഎച്ച്സിയിലേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന് വൈദ്യചികിത്സ നൽകിയില്ലെന്ന് മരിച്ച ബിസ്മീറിന്റെ കുടുംബം നൽകിയ പരാതിയിൽ ആരോപിച്ചു. പരാതി പ്രകാരം, ആശുപത്രിയിലെ കാലതാമസവും ഇടപെടലിന്റെ അഭാവവുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ ജാസ്മിനാണ് ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ വിളിച്ചതിനും കോളിങ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ജാസ്മിൻ്റെ പരാതി. കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിർ മരിച്ചു.
Prathinidhi Online