തലശ്ശേരി: പാനൂർ പാലത്തായിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് മരണംവരെ ജീവപര്യന്തം വിധിച്ച് കോടതി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിലെ ബാത്ത്റൂമിൽ വച്ച് 3 തവണ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജന് (49) പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറയുകയും തുടർന്ന് മാതാവ് ചൈൽഡ് ലൈനിലും പാനൂർ പോലീസിലും പരാതി നൽകുകയായിരുന്നു. സംഭവം നടന്ന് 2 മാസത്തിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ക്രൈംബ്രാഞ്ച് അടക്കം നാല് അന്വേഷണ സംഘത്തേയാണ് കേസന്വേഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകൾ നിരത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കേസിൽ പോക്സോ ഒഴിവാക്കിയത് വിവാദമായിരുന്നു.
Prathinidhi Online