താമരശ്ശേരിയിലെ ഒന്‍പതുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം കാരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് കുട്ടിയുടെ അച്ഛന്‍ സനൂപ് കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ അനയയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നല്‍കിയില്ലെന്ന് നേരത്തേ തന്നെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …