പാലക്കാട്: ഉപഭോക്താക്കളിലേക്ക് വേ ഗത്തിൽ സാധനങ്ങളെത്തിക്കാൻ സഹായിക്കുന്ന പാർസൽ സംവിധാനം കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. നിലവിലുള്ള സെക്യൂറിറ്റി ചാർജുകളുൾപ്പെടെയുള്ള ചാർജുകൾ കുറച്ച് കുടുതൽ സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള നടപടികളാണ് റെയിൽവേ കൊണ്ടുവരുന്നത്. ഇതിൻ്റെ ഭാഗമായി മുംബൈ-കൊൽക്കത്ത റൂട്ടിൽ ഡോർ ടു ഡോർ ഡെലിവറി സമ്പ്രദായത്തോടെ പാർസൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പാർസൽ സൗകര്യം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൂടുതൽ സ്ഥലം ട്രെയിനുകളിൽ പാർസലുകൾക്കായി മാറ്റി വയ്ക്കുമെന്നും റെയിൽവേ പറയുന്നു.
10 കോടി വാർഷിക വരുമാനമുള്ള കമ്പനികളാവണം റെയൽവേ പാർസലിന് ടെൻഡർ സമർപ്പിക്കേണ്ടതെന്ന നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഒന്നിച്ച് പാഴ്സൽ അയക്കാൻ 50 ലക്ഷത്തിൻ്റെ വാർഷിക വരുമാനമുള്ള കമ്പനിയാവണമെന്നതും ഒഴിവാക്കിയിട്ടുണ്ട്. സംരംഭകരായി എംപാനൽ ചെയ്യാൻ 20000 രൂപയും ഇനി മുതൽ കെട്ടിവയ്ക്കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനമായ കണ്ടയിനർ കോർപറേഷൻ ഓഫ് ഇന്ത്യ (കോൺകർ) കൂടുതൽ സംരംഭകരെ ചേർത്ത് തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നുണ്ട്. ഇതോടെ പാഴ്സലുകൾ കെട്ടിക്കിടക്കാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് വേഗത്തിലെത്തും. അതായത് വീട്ടിലിരുന്ന് പാഴ്സൽ ബുക്ക് ചെയ്ത് ഉപഭോക്താവിൻ്റെ കയ്യിൽ വേഗത്തിൽ പാഴ്സലുകൾ എത്തിച്ചേരുന്ന രീതിയിലുള്ള മാറ്റമാണ് റെയിൽവേ കൊണ്ടുവരുന്നത്.
Prathinidhi Online