പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വരെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
എസ് ഐ ആറും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയത്ത് ആയതിനാൽ ഇത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ സാധിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ എസ്‌ഐആർ നിർത്തിവയ്ക്കണമെന്നും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ് ഐ ആർ അടിയന്തിരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും കോടതിയെ സമീപിച്ചിട്ടുണ്ട്. ജോലി സമ്മർദ്ദം ആരോപിച്ച് കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബി എൽ ഒ അനീഷ് ജോർജ്ജിൻ്റെ വിഷയമടക്കം ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗിൻ്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്.
Prathinidhi Online