കാസർഗോഡ്: ബില്ലടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ച് ഉപഭോക്താവ് തകർത്തത് 50 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ. കാസർഗോഡ് നഗരത്തിലാണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ 8000 ത്തോളം ഉപഭോക്താക്കളാണ് 2 മണിക്കൂറോളം വൈവദ്യുതി മുടങ്ങി പ്രതിസന്ധിയിലായത്. വൈദ്യുതി വകുപ്പിൻ്റെ പരാതിയിൽ കുഡ്‍ലു ചൂരി കാള്യയങ്കോട്ടെ ഉപഭോക്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12ന് പണം അടയ്ക്കാത്തതിനാൽ 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക‍്ഷൻ ഓഫിസിൽ നിന്ന് യുവാവിനെ വിളിച്ചിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ വധഭീഷണിമുഴക്കി വൈദ്യുതി സെക‍്ഷൻ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതർ പറയുന്നു. തുടർന്ന് വെള്ളിയാഴ്ച വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം ഉദ്യോഗസ്ഥർ തൂണിൽനിന്നുള്ള കണക്‌ഷൻ വിഛേദിച്ചു. കുട്ടിയുമായി കെ എസ് ഇ ബി ഓഫീസിൽ ബില്ലടയ്ക്കാൻ യുവാവെത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ബില്ലടയ്ക്കാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇയാൾ ഓഫീസ് വിട്ടതിനു ശേഷം വൈദ്യുതി മുടങ്ങിയതായി അറിയിച്ച് നിരവധി കോളുകൾ എത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ട്രാൻസ്ഫോർമർ ഫ്യൂസുകൾ ഊരിയെറിഞ്ഞതായും തകർത്തതായും കണ്ടെത്തിയത്.
Prathinidhi Online