മര്‍ദ്ദനംമൂലം തലയില്‍ രക്തസ്രാവമുണ്ടായി; ശരീരത്തില്‍ 40ലധികം മുറിവുകള്‍; അതിഥിത്തൊഴിലാളി നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ അതിഥിത്തൊഴിലാളി രാമനാഥ ഭയ്യ നേരിട്ടത് ക്രൂര പീഡനമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് തലയില്‍ രക്തസ്രാവമുണ്ടായി. തലമുതല്‍ കാല്‍വരെ 40ലധികം മുറിവുകള്‍. മുറിവുകളില്‍ പലതും വടികൊണ്ട് അടിച്ചതിന്റെ പാടുകളാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിലത്തിട്ട് ചവിട്ടിയതിന്റേയും വലിച്ചിഴച്ചതിന്റേയും പരിക്കുകള്‍ വേറെയും.

അട്ടപ്പള്ളത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. കള്ളനെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രാമനാരായണ ഭയ്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും മോഷണ വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന് മണിക്കൂറുകള്‍ ഇയാള്‍ റോഡില്‍ കിടന്നിരുന്നു. അക്രമികള്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതല്ലാതെ അവശ നിലയില്‍ കിടന്ന ഇയാളെ രക്ഷപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കാളികളായതായി ദൃസാക്ഷികള്‍ പറഞ്ഞു. വഴിതെറ്റി അട്ടപ്പള്ളത്തെത്തിയ ഭയ്യ ഭാഷയറിയാതെ കുഴങ്ങി നിന്നപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്ത് സഹായം തേടി എത്തിയിരുന്നു. ഇവിടെ വച്ച് ചെറിയ സംസാരമുണ്ടായപ്പോള്‍ ഭയ്യ പേടിച്ച് ഓടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പൊതുമധ്യത്തിലിട്ട് മോഷണക്കുറ്റം ആരോപിച്ച് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ഭയ്യ.

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; അട്ടപ്പള്ളം സ്വദേശികളായ 5 പേര്‍ അറസ്റ്റില്‍

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …