പാലക്കാട്: സീബ്ര ലൈൻ കടക്കുമ്പോൾ വാഹനം ഇടിച്ചാൽ 2000 രൂപ പിഴയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി വകുപ്പ് നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
വാഹനം സീബ്ര ലൈനിൽ പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചതായി ഗതാഗത കമ്മീഷണർ പറഞ്ഞു. ഇതിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. സീബ്ര ക്രോസിംഗുകളിൽ ആളുകളെ കണ്ടാലും ഡ്രൈവർമാർ പരിഗണന കാണിക്കാത്ത സാഹചര്യമുണ്ട്. സീബ്ര ക്രോസിംഗിന് മുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്ഥിരം കാഴ്ചയാണ്. ഒരു കാൽനടയാത്രക്കാരൻ കാത്തുനിൽക്കുമ്പോൾ, ഡ്രൈവർ ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിർത്തി കൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. കാൽനടപ്പാതകൾ പോലും വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് വളരെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗതാഗത കമ്മീഷ്ണർ പറഞ്ഞു.
കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ MVD ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ഇവർക്ക് 2000/- രൂപ പിഴയും ചുമത്തും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു.
Prathinidhi Online