പാലക്കാട്: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. ശബരിമല ദർശനം ഉൾപെടെ, ഒക്ടോബർ 24 വരെ നീളുന്ന നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്.
നാളെ ഉച്ചയോടെയാകും രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാവിലെ 9.35ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാകും രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കുക. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇന്നും നാളെയും നിയന്ത്രണം ഉണ്ട്. ഇന്ന് 12,500 പേർക്കു മാത്രമാണു ദർശനത്തിനുള്ള വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും ഉള്ളവരെ ഒഴിപ്പിക്കും. സന്നിധാനത്ത് ഉള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. നാളെ ആർക്കും വെർച്വൽ ക്യു അനുവദിച്ചിട്ടില്ല.
Prathinidhi Online