പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പരിഗണിച്ചാണ് കോടതിയുടെ നടപടി. മാവേലിക്കര സബ് ജയിലിലേക്കാണ് എംഎല്‍എയെ മാറ്റുന്നത്. പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ 5 മണിക്കൂര്‍ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പോലീസ് അറസ്റ്റ് നോട്ടീസില്‍ പറഞ്ഞിരുന്നു. വൈദ്യ പരിശോധനയ്ക്കായി രാഹുലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും പ്രതിഷേധവുമായി എത്തിയിരുന്നു. ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് മാറ്റിയത്. പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രാഹുലിന്റെ കോലം കത്തിച്ചു.
രാഹുലിനെതിരെ ലഭിച്ച 3ാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയില്‍ അതീവ രഹസ്യമായി പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ രഹസ്യമായാണ് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ അടക്കം അതീവഗുരുതര വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തേ പ്രതിക്കെതിരെ ഉയര്‍ന്ന രണ്ട് പരാതികളില്‍ ഒരെണ്ണത്തില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
Prathinidhi Online