പാലക്കാട്: സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. സൈലൻ്റ് വാലിയുടെ പ്രവേശന കവാടമായ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പ്രവേശന കവാടം 2018ലെ പ്രളയത്തിൽ നശിച്ചു പോയിരുന്നു. തുടർന്ന് 2021 ൽ പാലം പണി തുടങ്ങി. കരാർ പ്രകാരം ഒക്ടോബർ ആദ്യത്തിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 2 തൂണുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ഏക ആശ്രയമായിരുന്ന തൂക്കുപാലം നശിച്ചതോടെ പൂച്ചിപ്പാറ ക്യാമ്പിലടക്കം ഉദ്യോഗസ്ഥർ എത്തുന്നത് സാഹസികമായാണ്. നീലിക്കല്ല്, സിസ്പാറ, വാളക്കാട് ക്യാമ്പുകളിലെത്താനും ചുറ്റി വളയേണ്ട അവസ്ഥയാണ്. നബാർഡ് അനുവദിച്ച 1.25 കോടിയിലാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണച്ചുമതലയുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള (സിൽക്ക്) മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയതായാണ് വിവരം. കാലാവസ്ഥയും മറ്റ് സാങ്കേതിക പ്രശ്നങ്ങളുമാണ് നിർമ്മാണം പൂർത്തിയാക്കാൻ കാലതടസ്സമുണ്ടാക്കിയതെന്നാണ് സിൽക്കിൻ്റെ വാദം. ഈ മാസം 15 ന് പ്രവൃത്തികൾ വീണ്ടും തുടങ്ങുമെന്നും കമ്പനി പറയുന്നു.
Prathinidhi Online