57 -മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി

പാലക്കാട്: 57ാമത് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് മന്ത്രി മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന കാഷ് പ്രൈസ് ഉയര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം സുവനീർ കവർ ചിത്രം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍, മാനേജ്‌മെന്റ് ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നടത്തുന്ന പാഠ്യ പാഠ്യേതര പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വ്യത്യസ്തമാര്‍ന്ന ഗാനങ്ങളാണ് ആലപിക്കുന്നത്. ഇതിന് പകരമായി മതനിരപേക്ഷതയും, ശാസ്ത്രചിന്തയും ഭരണഘടന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഗാനം സ്‌കൂളുകളില്‍ ആലപിക്കുന്നതിനെപ്പറ്റി സമൂഹം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് അറിവിന്റെ ഏറ്റവും വലിയ ഉത്സവമാണ് ശാസ്ത്രമേളയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം ബി രാജേഷ് പറഞ്ഞു. സ്‌കൂള്‍ ശാസ്ത്രമേളകളില്‍ ഉയര്‍ന്നുവരുന്ന ഒട്ടേറെ ആശയങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നൂതനാശയങ്ങളായി പിന്നീട് മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭരണഘടന തന്നെ പൗരന്മാരുടെ മൗലിക കടമകളില്‍ ഒന്നായി ചൂണ്ടിക്കാണിക്കുന്നത് ശാസ്ത്ര അവബോധം വളര്‍ത്തുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ അതിന് നേരെ വിപരീതം ആയിട്ടുള്ള പ്രവണതകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യത്ത് മേല്‍കൈ നേടിയിട്ടുള്ളതെന്ന് സൂചിപ്പിച്ച മന്ത്രി, ശാസ്ത്ര വിരുദ്ധമായിട്ടുള്ള അഭിപ്രായങ്ങള്‍, വിജ്ഞാന വിരുദ്ധമായിട്ടുള്ള പ്രചരണങ്ങള്‍ തുടങ്ങിയവ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നടത്തുന്നത് ഇന്ന് പതിവായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത വളരുന്നതോടൊപ്പം ശാസ്ത്രവിരുദ്ധതയും വിജ്ഞാനവിരുദ്ധതയും വളരുന്നു. ഇവ രണ്ടും വര്‍ഗീയതയ്ക്ക് വളക്കൂറായി മാറുകയും ചെയ്യുന്നു. ശാസ്ത്രത്തെയും മിത്തിനെയും കൂട്ടിക്കുഴച്ച് എല്ലാ അറിവും മുന്‍കാലങ്ങളില്‍ തന്നെ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ് ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന്റെ രീതി എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സുവനീര്‍ പ്രകാശനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കവര്‍ ചിത്രം ഡിസൈന്‍ ചെയ്ത ടി.ആര്‍.കെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി കെ ആദിത്യനെ ചടങ്ങില്‍ ആദരിച്ചു. ദേശീയ ശാസ്ത്ര സെമിനാറില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എന്‍.എസ്.എസ്.കെ.പി.ടി ഒറ്റപ്പാലം സ്‌കൂളിലെ ഋഷികേശ് എന്ന വിദ്യാര്‍ത്ഥിയേയും ചടങ്ങില്‍ ആദരിച്ചു.

പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.ഡി പ്രസേനന്‍, എ പ്രഭാകരന്‍, എന്‍ ഷംസുദ്ദീന്‍, പി മമ്മികുട്ടി, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ ശാന്തകുമാരി എംഎല്‍എ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ ജയപ്രകാശ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ.ആര്‍ സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സലീനബീവി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …