തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവം; ചികിത്സാപ്പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മരിച്ച വേണുവിന്റെ കേസ് ഷീറ്റില്‍ പോരായ്മകളില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമാണ് ചികിത്സ നല്‍കിയതെന്നുമാണ് ഡോക്ടര്‍മാരുടെ വാദം. കൊല്ലം പന്മന സ്വദേശി വേണു (48) നവംബര്‍ 5നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് വേണുവിനെ കൊല്ലത്തുനിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. പിന്നീട് 5ന് വേണു മരിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്.

വേണുവിന്റെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും ആശയവിനിമയത്തില്‍ അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഷയത്തില്‍ ഡിഎംഇ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. മരിച്ച വേണുവിന്റെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആശുപത്രി ഏല്‍ക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവര്‍ക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്’ എന്നാണ് വേണു സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. ശബ്ദസന്ദേശം അയച്ചതിനു ശേഷം രാത്രിയോടെയാണ് ആശുപത്രിയില്‍ വച്ച് വേണു മരിക്കുന്നത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച ശബ്ദ സന്ദേശം ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭത്തില്‍ അന്വേഷണം നടക്കുന്നത്. മെഡിക്കല്‍ കോളജില്‍ അഴിമതിയാണെന്നും വേണു ആരോപിച്ചിരുന്നു. മാത്രമല്ല ചികിത്സയെക്കുറിച്ചോ രോഗത്തെ കുറിച്ചോ ചോദിച്ചാല്‍ പോലും ഡോക്ടര്‍മാര്‍ മറുപടി പറയുന്നില്ലെന്നും തിരിഞ്ഞു നോക്കുന്നില്ലെന്നും വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …