സ്‌റ്റോക്ക്‌ഹോം: വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മചാഡോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജനാധിപത്യ ഭരണം നിലവില്‍ വരുന്നതിനും നടത്തിയ സുപ്രധാന ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം. ലാറ്റിനമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുള്ള നേതാക്കളിലൊരാളാണ് മരിയ. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിലും മരിയയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അതേസമയം ഇസ്രയേലിനെ അംഗീകരിക്കുന്ന നേതാവ് കൂടിയാണ് മരിയ എന്നതും ശ്രദ്ധേയമാണ്.
2002ലാണ് മരിയ രാഷ്ട്രീയത്തിലെത്തുന്നത്. 2012ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ല്‍ വെനസ്വേലന്‍ പ്രക്ഷോഭത്തില്‍ മുന്നണിപ്പോരാളിയായിരുന്നു. 2018ല്‍ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളില്‍ ഒരാളായിരുന്നു മരിയ. 2025ല്‍ ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും മരിയ മചാഡോ ഉള്‍പ്പെട്ടിരുന്നു.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കം ഏഴോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും തനിക്ക് സമാധാന പുരസ്‌കാരം നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍-ഹമാസ്, അര്‍മേനിയ-അസര്‍ബൈജാന്‍, ഇന്ത്യ-പാകിസ്ഥാന്‍ (ഓപ്പറേഷന്‍ സിന്ദൂര്‍), സെര്‍ബിയ-കൊസോവോ, ഡിആര്‍ കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Prathinidhi Online