കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയ്ക്ക് ജീവപര്യന്തം തടവ്. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. തടവിന് പുറമേ ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഏറ്റവും ചെറിയ ശവപ്പെട്ടികള്ക്കാണ് ഭാരം കൂടുതലെന്ന പരാമർശത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഒരമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത ക്രൂരതയാണ് ശരണ്യ നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീർക്കാനും ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷ നൽകരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കിയത്.
Prathinidhi Online